ഗാന്ധിനഗർ (ഗുജറാത്ത്): ഹോംവർക്ക് ചെയ്യാത്തതിന് ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ കരണത്തടിച്ച് കർണപുടം തകരാറിലാക്കിയ അധ്യാപികയ്ക്ക് മൂന്നുവർഷം കഠിന തടവ്.
അധ്യാപിക പരുൾബെൻ പട്ടേലിനെയാണ് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മൂന്നു വർഷം തടവിനു ശിക്ഷിച്ചത്. സംഭവം നടന്ന് നാലര വർഷമായിട്ടും കുട്ടി ചികിത്സയിലാണ്.
ഗാന്ധിനഗറിലെ ബാ ശ്രീ വസന്തകുവർബ സ്വകാര്യ സ്കൂളിൽ 2020 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മൂന്നു തവണയാണ് അധ്യാപിക കുട്ടിയുടെ കരണത്തടിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സെക്ടര്‍ 21 പോലീസാണ് കേസെടുത്തത്. അധ്യാപികയ്ക്ക് അർബുദമാണെന്നും ചികിത്സയിലാണെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി.